നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ മോഷണം; പ്രതി അസ്ഹര്‍ പാഷ സഞ്ചരിച്ചിരുന്നത് വ്യാജ പേരില്‍

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ യാത്രക്കാരെ മയക്കി 10 പവന്‍ ആഭരണവും പണവും കവര്‍ന്ന പ്രതി അസ്ഹര്‍ പാഷ സഞ്ചരിച്ചിരുന്നത് വ്യാജ പേരിലാണെന്ന് പൊലീസ്. റിസര്‍വേഷന്‍ കമ്പാട്ടുമെന്റിലായിരുന്നു യാത്ര. പക്ഷെ അസ്ഹറെന്ന പേരില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഒന്നുകില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തു. അല്ലെങ്കില്‍ വ്യാജ പേരില്‍ ടിക്കറ്റെടുത്തുവെന്നാണ് സംശയം

അസ്ഹര്‍ പാഷ ആഗ്രയില്‍ നിന്നും തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്തുവെന്നാണ് മോഷണത്തിനിരയായ സ്ത്രീയുടെ മൊഴി. രാത്രിയില്‍ എസി-റിസര്‍വേഷന്‍ കമ്പാട്ടുമെന്റില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് അസ്ഹര്‍ അടക്കമുള്ള സ്ഥിരം മോഷ്ടാക്കള്‍ ലക്ഷ്യം വയ്ക്കുന്നത്.

കോയമ്പത്തൂരിനും ഈറോഡിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയം. ഓരോ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
ഇന്നലെ കവര്‍ച്ചക്ക് ഇരയായ മൂന്നു സ്ത്രീകളും അസ്ഹറില്‍ നിന്നും ഭക്ഷണമൊന്നും വാങ്ങിയിട്ടില്ല. സ്ത്രീകള്‍ ശുചിമുറിയില്‍ പോയപ്പോള്‍ ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *