കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി.
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞ പരിപാടിയിൽ ഒരു മതവിഭാഗത്തെ ആക്ഷേപിച്ച് പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ചാണ് പി.സി ജോർജിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്. പ്രസംഗത്തിന്റെ ഓഡിയോയും ചിത്രങ്ങളും പൊലീസിന് ലഭിച്ചിരുന്നു. വിദ്വേഷപ്രസംഗം ശ്രദ്ധയിൽപ്പെട്ട ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഐ.പി.സി 153 എ, 295 എ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുക്കുകയായിരുന്നു. സമുദായ സ്പർദ്ദയുണ്ടാക്കൽ, മനപ്പൂർവമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പി.സിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം സർക്കാർ തനിക്കെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മുന്നോട്ട് പോകുകയാണെന്നും ഇത് കളളക്കേസാണെന്നുമായിരുന്നു പി.സി ജോർജിന്റെ നിലപാട്.

 
                                            