കൊല്ലം: പഠനത്തോടൊപ്പം മികച്ച വരുമാനം കണ്ടെത്തി മാതൃകയാകുകയാണ് പ്ളസ്ടു വിദ്യാർത്ഥിനി എയ്ഞ്ചൽ മേരി. ബയോ ഫ്ളോക്ക് മത്സ്യക്കൃഷി ശാസ്ത്രീയമായി പഠിച്ച് വീട്ടുവളപ്പിൽ പ്രാവർത്തികമാക്കിയതിലൂടെയാണ് എയ്ഞ്ചൽ രണ്ടു ലക്ഷത്തിലധികം വാർഷിക വരുമാനം നേടുന്നത്.
ചെറുപ്പം മുതൽ ഇഷ്ടം തോന്നിയ ബയോ ഫ്ളോക്ക് മത്സ്യക്കൃഷി ശാസ്ത്രീയമായി പഠിച്ചതിന് ശേഷമാണ് എയ്ഞ്ചൽ മേരി ഈ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പത്തനാപുരം കുന്നിക്കോട് മഞ്ഞക്കാലാ താഴേതിൽ ജയിംസിന്റെയും മീനയുടെയും മകളാണ് കലയപുരം മാർ ഇവാനിയോസ് സ്കൂൾ വിദ്യാർത്ഥിനിയായ എയ്ഞ്ചൽ മേരി. മാതാപിതാക്കളും കൃഷി നടത്തുന്നതിനാൽ ചെറുപ്പം മുതൽ എയ്ഞ്ചലിന് കൃഷിയോട് ഇഷ്ടം തോന്നിയിരുന്നു. പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് ബയോ ഫ്ളോക്ക് മത്സ്യക്കൃഷിയെപ്പറ്റി കേട്ടത്. തൃശൂരിലെ മത്സ്യക്കൃഷി പരിശീലന കേന്ദ്രത്തിൽ നിന്ന് ശാസ്ത്രീമായി പഠിക്കുകയും ചെയ്തു. തുടർന്ന് മൂന്നു ലക്ഷത്തോളം രൂപ ചെലവിട്ട് 30,000 ലിറ്റർ വെളളം കൊള്ളുന്ന ബയോഫ്ളോക്ക് നിർമ്മിച്ചു. ആദ്യ ഘട്ടം ഗിഫ്ട് തിലോപ്പിയ ഇനത്തിൽപ്പെട്ട ചിത്രലാടയുടെ 4500 കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ആറു മാസം കഴിഞ്ഞപ്പോൾ ഒന്നും നഷ്ടപ്പെടാതെ വിളവ് ലഭിച്ചു.
രണ്ടു വർഷങ്ങൾക്ക് മുൻപാണ് എയ്ഞ്ചൽ മത്സ്യ കൃഷി ആരംഭിക്കുന്നത്. ഏറെ ശ്രദ്ധയോടെ പരിപാലിച്ചതുകൊണ്ടും ജലം കൃത്യമായി നിയന്ത്രിച്ചതുകൊണ്ടുമാണ് മികച്ച വരുമാനം നേടാനായതെന്ന് എയ്ഞ്ചൽ വ്യക്തമാക്കുന്നു.

 
                                            