തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർദ്ധനവ്. തക്കാളി, ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്ക് ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. തക്കാളി വില പൊതുവിപണിയില്‍ നൂറ് രൂപ കടന്നു. ഒരാഴ്ചക്ക് മുമ്പ് വരെ മുപ്പത് മുതൽ നാല്പത് രൂപക്ക് ലഭ്യമായിരുന്ന തക്കാളിയുടെ വിലയാണ് മൂന്ന് മടങ്ങിലേറെ വർദ്ധിച്ചത്.
ഇതോടെ 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് 50 രൂപയായി. കര്‍ണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവില വര്‍ദ്ധനയും നാട്ടുകാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്. പച്ചക്കറിക്ക് മാത്രമല്ല, അരിയ്ക്കും വില കൂടിയിട്ടുണ്ട്. ജയ അരിയ്ക്കും ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിക്കും ഏഴു രൂപ വരെ പലയിടങ്ങളിലും കൂടി. തക്കാളി ഉള്‍പ്പെടെ മിക്ക പച്ചക്കറിക്കും പഴങ്ങള്‍ക്കും വില കൂടിയപ്പോള്‍ സവാളയുടെ വിലക്കുറവാണ് ഏക ആശ്വാസം.
അരിവിലയും കുതിച്ചുയരുകയാണ് . ഒരാഴ്ചക്കിടെ ചില്ലറ വിപണിയിൽ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി. ആന്ധ്ര പ്രദേശിൽ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതോടെ, ഇത് വിപണിയിൽ കിട്ടാനില്ലാത്ത സാഹചര്യമാണ്. ജയ അരിക്ക് സംസ്ഥാനത്ത് ഇന്ന് വില കിലോഗ്രാമിന് 39 രൂപ മുതൽ 42 രൂപ വരെയായിരുന്നു. ഇതേ അരി കഴിഞ്ഞ ആഴ്ച വില 34 രൂപ മുതൽ 38 രൂപ വരെയാണ്. സംസ്ഥാനത്ത് സുരേഖ അരി കിലോഗ്രാമിന് ഇപ്പോൾ വില 37 രൂപയാണ്. കഴിഞ്ഞ ആഴ്ച വില 33.50 രൂപയായിരുന്നു. ഈ വില വർദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ ഏറെ പ്രതികൂലമായിയാണ് ബാധിക്കുന്നത്.
