ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ട് മലയാളി വായനക്കാരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ പ്രിയ സാഹിത്യക്കാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനമാണ് ജൂലൈ അഞ്ച്. സാമാന്യമായി മലയാളഭാഷയറിയാവുന്ന ആർക്കും മനസിലാകുന്ന എഴുത്ത് ശൈലിയിലൂടെ വായനക്കാരന്റെ മനസിന്റെ ആഴങ്ങളിലേക്ക് തന്റെ എഴുത്തുകൾ പതിപ്പിച്ച സാഹിത്യക്കാരൻ കൂടെയാണ് അദ്ദേഹം.
സമൂഹത്തിന്റെ മുന്നണിയിൽ നിന്ന് അവഗണിക്കപ്പെടുന്ന പച്ചയായ മനുഷ്യരുടെ കഥകൾ ഹാസ്യത്തിന്റെ മേൻപ്പൊടി ചേർത്ത് അദ്ദേഹം വരച്ചിട്ടു. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളുംനിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനുനേരെയുള്ള വിമർശനംനിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചുവച്ചു.
ശബ്ദങ്ങളിലൂടെയും മതിലുകളിലൂടെയും പാത്തുമ്മയുടെ ആടിലൂടെയും ബാല്യകാല സഖിയിലൂടെയും വായനക്കാരെ വ്യത്യസ്തമായ ജീവിത യാഥാർത്യങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഉയർത്തിപ്പിടിക്കുന്നതായിരുന്നു ‘ഭൂമിയുടെ അവകാശികൾ’ എന്ന കഥയിലെങ്കിൽ, ‘പാത്തുമ്മായുടെ ആട്’ എന്ന നോവലിൽ അക്കാലത്തെ സ്ത്രീകളുടെ ദുരിതങ്ങളെയും ബഷീർ വരച്ചുകാട്ടി.
