തിരുവനന്തപുരം: പണത്തിന് വേണ്ടി നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കേസെടുത്തു. കോടതി അനുമതിയോടെയാണ്ബാലനീതി വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതി ചേർക്കും.
തൈക്കാട് സർക്കാർ ആശുപത്രിയിൽ ആയിരുന്നു കുഞ്ഞു ജനിച്ചത് .മൂന്ന് ലക്ഷം രൂപയ്ക്കാണ് നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊഴിയൂർ സ്വദേശികളായ ദമ്പതികൾ വിറ്റത്. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂർ സ്വദേശി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടുന്നത്.
ആ സമയത്ത് തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമാണ്. മുൻധാരണകൾ പ്രകാരമെന്നതിന് കൂടുതൽ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വിൽപ്പന നിശ്ചയിച്ചതിന് ശേഷം, കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയത് എന്നാണ് കണ്ടെത്തൽ. പിന്നീട്, കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു.കുഞ്ഞിന്റെ മാതാപിതാക്കൾക്കായി അന്വേഷണം തുടരുകയാണ്.
