നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വിൽപ്പനയ്ക്ക് കർശന നിരോധനം. പ്രദേശത്ത് കോളറ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പാനി പൂരിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറയ്ക്ക് ഉൾപ്പെടെ കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കിയിരുന്നു.
കാഠ്മണ്ഡു താഴ്‌വരയിൽ ഏഴു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി നേപ്പാൾ ആരോഗ്യ, ജനസംഖ്യാ മന്ത്രാലയം അറിയിച്ചു.
ഏഴ് കേസുകളിൽ കാഠ്മണ്ഡു മെട്രോപോളിസിലും ചന്ദ്രഗിരി മുനിസിപ്പാലിറ്റിയിലും ബുധാനിൽകാന്ത മുനിസിപ്പാലിറ്റിയിലും ഓരോ കേസും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എപ്പിഡെമിയോളജി ആൻഡ് ഡിസീസ് കൺട്രോൾ വിഭാഗം ഡയറക്ടർ ചുമൻലാൽ ദാഷ് അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോളറ കേസുകൾ 12 ആയി. ഇവരെല്ലാം ചികിത്സയിലാണ്. രണ്ട് പേർ കോളറ മുക്തരായി ആശുപത്രി വിട്ടു.
