ഡല്‍ഹി: മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എന്‍.സി.ബി. കോടതിയിൽ സമർപ്പിച്ച കുറ്റ പത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലഹരിമരുന്ന് സംഘവുമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന്പ പങ്കില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ ആര്യന് ഖാന് ഉള്‍പ്പടെയുള്ളവരെ മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റ് ചെയ്തത്. കപ്പലിൽ നിന്ന് നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. പിന്നീട് ഒരു മാസത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന്ഖാന് ജാമ്യം ലഭിച്ചിരുന്നു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ നടി ജൂഹി ചാവ്ലയാണ് കേസില്‍ ആര്യന് ഖാന് കോടതിയില്‍ ജാമ്യം നിന്നത്.
24കാരനായ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരാണ് കേസിലെ പ്രതികൾ. ഒരു മാസത്തെ ജയിൽവാസത്തിന് ശേഷം ഉപാധികളോടെ ആര്യന് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ട് പ്രതികൾ മാത്രമാണ് നിലവിൽ ജയിലിലുള്ളത്.ലഹരിമരുന്ന് കേസില്‍ ആര്യന് ഖാനെതിരെ തെളിവുകൾ കണ്ടെത്താൻ നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ പ്രത്യക അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ഏജൻസിയുടെ മുംബൈ സോണൽ ഓഫിസർ സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തില്‍ കപ്പിലിൽ നടത്തിയ റെയ്ഡ് ക്രമ വിരുദ്ധമാണ് എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
