സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ ഉദ്ഘാടനം ഇന്ന് നടക്കും. തൃശൂർ പൂങ്കുന്നം പുഷ്പഗിരി സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ആണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ സ്ഥാപിച്ചിരിക്കുന്നത്. വൈകീട്ട് ആറിന് ഓൺലൈൻ വഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമയുടെ അനാച്ഛാദനം നിർവഹിക്കുക.
ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലെ അല്ലഗഡയിൽ ശിൽപ്പി വി. സുബ്രഹ്‌മണ്യം ആചാര്യയുടെ നേതൃത്വത്തിലാണ് അമ്പത്തിയഞ്ച് അടി ഉയരത്തിൽ ശിൽപം തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടകം നിരവധിയാളുകളാണ് പ്രതിമ കാണുവാനായി എത്തുന്നത് 30ഓളം തൊഴിലാളികൾ മൂന്നു മാസത്തോളം സമയമെടുത്താണ് പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഒറ്റക്കല്ലിലായിരുന്നു ശിൽപ നിർമാണം. ഹനുമാൻ പ്രതിമയിൽ ലേസർ ഷോയും ഒരുക്കുന്നുണ്ട്. രാമായണത്തിലെ വിവിധ രംഗങ്ങൾ ഹനുമാൻ ചാലിസ ഓഡിയോ പശ്ചാത്തലത്തിൽ പ്രദർശിപ്പിക്കും.
12 കോടി രൂപ ചെലവിൽ മൂന്ന് ശ്രീകോവിലുകൾ സ്വർണം പൊതിഞ്ഞതിന്റെ സമർപ്പണവും ഇന്ന് തന്നെ നടക്കും.സീതാരാമ സ്വാമിക്ഷേത്രം, ശിവക്ഷേത്രം, അയ്യപ്പക്ഷേത്രം എന്നിവയുടെ ശ്രീകോവിലുകൾ സ്വർണം പൂശിയത്.24 കാരറ്റിൽ 18 കിലോ സ്വർണം ഉപയോഗിച്ചാണ് ശ്രീകോവിലുകൾ പൊതിഞ്ഞത്. ഇതിനായി പന്ത്രണ്ട് കോടി രൂപ ചിലവഴിച്ചത് ക്ഷേത്രം ട്രസ്റ്റ് ബോർഡ് അംഗം കൂടിയായ ടിഎസ് കല്യാണരാമനാണ്. സ്വർണരഥമുള്ള ഏക ക്ഷേത്രം, ശ്രീരാമനും സീതാദേവിയും ഒരേ ശ്രീകോവിലിൽ പ്രതിഷ്ടിച്ച കേരളത്തിലെ ഏക ക്ഷേത്രം, തുടങ്ങിയ പ്രത്യേകകൾ ഈ ക്ഷേത്രത്തിനുണ്ട്.
