റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍; നവംബര്‍ ഒന്നുമുതല്‍ ആദ്യഘട്ട വിതരണം

തിരുവനന്തപുരം: പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിന് വിട. ഇനി സ്മാര്‍ട്ട് കാര്‍ഡിലേക്കുള്ള രൂപമാറ്റത്തിലേക്ക്. എടിഎം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നുമുതല്‍ ആദ്യഘട്ട വിതരണം ആരംഭിക്കും.

25 രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാന്‍ ഫീസ്. എന്നാല്‍ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമാണെന്നാണ് സിവില്‍ സപ്ലെസ് മന്ത്രി ജിആര്‍ അനില്‍ അറിയിക്കുന്നത്. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവയാണ് ഈ റേഷന്‍ കാര്‍ഡിന്റെ മുന്‍വശത്ത് ഉണ്ടാകുക. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകില്‍.

താലൂക്ക് സപ്ലൈ ഓഫീസിലോ, സിവില്‍ സപ്ലൈസ് പോര്‍ട്ടലിലോ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം. കാര്‍ഡിന് അംഗീകാരം ലഭിച്ചാല്‍ സിവില്‍ സപ്ലൈസ് സൈറ്റില്‍ നിന്നും പിഡിഎഫ് പ്രിന്റെടുത്തും, സപ്ലൈ ഓഫീസില്‍ നിന്നും സ്മാര്‍ട്ട് കാര്‍ഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാം. തിരിച്ചറിയല്‍ കാര്‍ഡായി ഒപ്പം കൊണ്ടു നടക്കാന്‍ സാധിക്കും എന്നത് ഈ കാര്‍ഡിന്റെ ഒരു ഗുണമാണ്.ടി.എസ്.ഒ. ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ ഫോണ്‍ നമ്പറും കാര്‍ഡില്‍ രേഖപ്പെടുത്തും. കടകളില്‍ ഇ-പോസ് മെഷീനൊപ്പം ക്യു.ആര്‍. കോഡ് സ്‌കാനറുംവെക്കും. സ്‌കാന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *