ന്യൂഡൽഹി: മങ്കിപോക്സ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജൂൺ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 2821 പേർക്ക് രോഗം ബാധിച്ച പശ്ചാത്തലത്തിൽ അടുത്തയാഴ്ച്ച യുഎൻ ഹെൽത്ത് ഏജൻസി അടിയന്തിര യോഗം വിളിച്ചു ചേർക്കുന്നുണ്ട്. യോഗത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ 1285 മങ്കിപോക്സ് കേസുകളാണുള്ളത്. കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കൻ രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. രോഗം പടരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ 72 മരണമാണ് ജൂൺ എട്ടുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഥിതി കൈവിട്ടുപോകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും വേണ്ട നടപടി കൈക്കൊള്ളേണ്ട സമയമായെന്നും ലോകാരോഗ്യസംഘന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗബ്രിയേഷ്യസ് പ്രതികരിച്ചിരുന്നു.
