പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റ്, പെൻഷൻ എന്നിവ മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വോട്ടിന് വേണ്ടിയല്ല കിറ്റും പെൻഷനും നൽകുന്നത്, ജനങ്ങൾക്കുള്ള ആശ്വാസമായാണെന്നും കിറ്റ് വിതരണം എന്ന തീരുമാനം തെരഞ്ഞെടുപ്പിന്റെ തലേന്നുണ്ടായതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.‘പ്രതിപക്ഷത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടു. ഏപ്രിലിലെ ഭക്ഷ്യക്കിറ്റ് വിഷു കിറ്റാണെന്ന് പ്രതിപക്ഷ നേതാവിനോട് ആരാണ് പറഞ്ഞത് ? എങ്ങനെയാണ് ഈ നില സ്വീകരിക്കാൻ കഴിയുന്നത്?’- മുഖ്യമന്ത്രി പറഞ്ഞു.
ആർ.എസ്.എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവാണ് വർഗീയ വാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറയാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങളും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു, എന്നാൽ ഒരു വർഗീയ വാദികളുടെയും വോട്ട് തങ്ങൾക്ക് വേണ്ടെന്നും നാല് വോട്ടിന് വേണ്ടി നമ്മുടെ നാടിനെ ബി.ജെ.പിക്ക് മുന്നിൽ അടിയറ വെയ്ക്കുകയാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമം തെരഞ്ഞെടുപ്പിന് ശേഷം നടപ്പാക്കാനാണ് കേന്ദ്ര നീക്കം.ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കുമെന്ന് ബി.ജെ.പി പ്രകടനപത്രികയിലും പറയുന്നുണ്ട്. പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
