കേരള മനസ്സാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷിവിസ്താരം ഇന്ന് അവസാനിക്കുന്നു.മുപ്പതിലേറെ ഹർജികൾ വിവിധ രേഖകൾ കേസ് ഫയലിന്റെ ഭാഗമാക്കാനായി പ്രോസിക്യൂഷൻ സമർപ്പിച്ച കേസിൽ കോടതിയിൽ രഹസ്യമൊഴി നൽകിയവർ ഉൾപ്പെടെ 24 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്.
മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിന്റെ വിസ്താരത്തോടെയാണ് സാക്ഷി വിസ്താരം തീരുക. രണ്ട് തവണ പ്രോസിക്യൂട്ടർമാർ മാറിയ കേസിൽ 101 സാക്ഷികളെയാണ് വിസ്തരിച്ചത്.
സാക്ഷി വിസ്താരം, സാക്ഷികളെ സ്വാധീനിക്കൽ, കൂറുമാറ്റം, സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കൽ, കൂറുമാറിയവരെ വീണ്ടും വിസ്തരിക്കൽ, പുനർ വിസ്താരത്തിൽ മൊഴി തിരുത്തൽ. കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കൽ, മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തൽ, ഭീഷണിപ്പെടുത്തിയവരുടെ അറസ്റ്റ്, മജിസ്റ്റീരിയിൽ റിപ്പോർട്ടിന്റെ തെളിവ് മൂല്യത്തർക്കം, അത് തയ്യാറാക്കിയവരെ വിസ്തരിക്കൽ, തുടങ്ങി അസാധാരണ നടപടികൾ ഏറയുണ്ടായിരുന്ന വിചാരണയാണ് ഇന്ന് അവസാനിക്കുന്നത്.
2022 ഏപ്രിലിൽ വിസ്താരം ആരംഭിച്ച അട്ടപ്പാടി മധു കൊലക്കേസ് 2023 ജനുവരി 12ന് അവസാനവാദം പൂർത്തിയാക്കുമ്പോൾ സാക്ഷികളെ സ്വാധീനിക്കാൻ ഇടനില നിന്നവർക്ക് എതിരെ എന്ത് നടപടിയെടുക്കുന്നു എന്ന ചോദ്യം ബാക്കി നിൽക്കുന്നു.
