എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്റ് നേതാവ് പി നെടുമാരൻ. വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തിൽ എത്തുമെന്നുമാണ് ഞ്ചാവൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്ന പി നെടുമാരൻ അവകാശപ്പെട്ടിരിക്കുന്നത്.
തന്റെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് നെടുമാരൻ അവകാശപ്പെടുന്നത്. എന്നാൽ നിലവിൽ പ്രഭാകരൻ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാൻ സാധിക്കില്ലെന്നും നെടുമാരൻ വിശദമാക്കുന്നു. 2009 മെയ് 18നാണ് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സേന വ്യക്തമാക്കിയത്. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മെയ് 19-ാം തീയതി മൃതശരീര ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
