ക്രഷര്‍ തട്ടിപ്പ് കേസ്; പി വി അന്‍വര്‍ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച്

കോഴിക്കോട്: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് മലപ്പുറം സ്വദേശിയായ പ്രവാസിയുടെ 50 ലക്ഷം തട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്‍ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മംഗലാപുരത്ത് പോയി തുടരന്വേഷണം നടത്തുമെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ റിപ്പോര്‍ട്ടിലൂടെ അറിയിച്ചു. നാളെ കോടതി കേസ് പരിഗണിക്കും.

മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ ബിസിനസില്‍ പത്ത് ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയര്‍ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.

ക്രഷറും ഒപ്പമുള്ള 26 ഏക്കര്‍ ഭൂമിയും തന്റെ ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി വി അന്‍വര്‍ പണം വാങ്ങിയത്. എന്നാല്‍, ക്രഷര്‍ സര്‍ക്കാരില്‍ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ട കരാര്‍ മാത്രമാണ് എംഎല്‍എക്ക് കൈമാറിയതെന്നുമാണ് ക്രഷര്‍ പി വി അന്‍വറിന് വില്‍പന നടത്തിയ കാസര്‍ഗോട് സ്വദേശി കെ ഇബ്രാഹം ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി.

Leave a Reply

Your email address will not be published. Required fields are marked *